ബിജെപിയുടെ ഉത്തർപ്രദേശിലെ സ്ത്രീവിഭാഗനേതാവായ മധു മിശ്രയ്ക്കെതിരെയാണ് പാർട്ടി നടപടി എടുത്തത്. ഒരു കാലത്ത് ബൂട്ട് പോളിഷ് ചെയ്തുനടന്നവർക്ക് വരെ നമ്മുടെ തലയിൽക്കയറി ഭരിക്കാൻ അവസരം കിട്ടിയത് ഭരണഘടനയുടെ സഹായംകൊണ്ടാണെന്നായിരുന്നു മധുവിന്റെ പരാമർശം. പ്രസംഗം വിവാദമായതോടെ മഹിളാ മോർച്ച അധ്യക്ഷയായ മധു മിശ്രയ്ക്കെതിരെ നടപടിയെടുക്കാൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദ്ദമുണ്ടായിരുന്നു. ഏതെങ്കിലും ജാതി എടുത്തുപറഞ്ഞായിരുന്നില്ല അലിഗഢിലെ വിവാദപ്രസംഗമെങ്കിലും മധുവിന്റെ വാക്കുകൾ ദളിത്, പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ നടപടി. ആറ് വർഷത്തേക്കാണ് മധു മിശ്രയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്കവിഭാഗങ്ങളെ കൂടെ നിർത്താൻ പണിപ്പെടുന്ന ബിജെപിക്ക് വൻനാണക്കേടാണ് മധുവിന്റെ പരാമർശമുണ്ടാക്കിയത്.