ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിപ്ളവകരമായ തീരുമാന പ്രകാരം ഇക്കൊല്ലം തന്നെ പെസഹ വ്യാഴത്തിനു ലത്തീൻ സഭ സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ നടത്തി. പരമ്പരാഗതമായി പെസഹ ആരാധനയുടെ ഭാഗമായി പള്ളികളില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളുടെയും കാല്‍കഴുകിത്തുടയ്ക്കാമെന്നായിരുന്നു മാര്‍പ്പാപ്പയുടെ ചരിത്രപ്രധാനമായ നിര്‍ദ്ദേശം. തിരുവനന്തപുരം പാളയം സെൻറ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം സ്ത്രീകളുടെയും കാൽ കഴുകി. പട്ടം സെൻറ് മേരീസ് പള്ളിയില കർദ്ദിനാൾ മാർ ബസേലിയസ് ക്ലിമിസ് കത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള തൃക്കാക്കരയിലെ ബ്ലസ്ഡ് സാറമല്‍ ചര്‍ച്ചില്‍ സ്ത്രീകളുടെ കാലുകള്‍ കഴുകി. കാസര്‍ഗോഡ് കോട്ടക്കണി സെന്റ ജോസഫ് പള്ളിയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളുടെയും കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വികാരി ഫാ.മാണി മേല്‍വട്ടത്തില്‍ കാര്‍മ്മികനായിരുന്നു. യേശു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് വൈദീകര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍പ്പാപ്പ സ്ത്രീകളും അഭയാര്‍ത്ഥികളും ഉള്‍പ്പെടെ പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകി. ഇതാദ്യമായാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്.