മോദി സര്‍ക്കാരിന് കീഴില്‍ സി.ബി.ഐയുടെ പേര് മാറ്റിയെന്നും ഇപ്പോഴത് ‘കോണ്‍സ്പിരസി ബ്യൂറോ ഓഫ് ഇന്ത്യ’ എന്നാക്കി മാറ്റിയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐയുടെ ഇപ്പോഴത്തെ ജോലി പ്രതിപക്ഷത്തെ ഇല്ലാതാക്കലാണെന്നും മമത പറഞ്ഞു. ബംഗാളിലെ ബര്‍ദ്വാനില്‍ ‘മാട്ടി ഉത്സവ്’ ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മമത. നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് 5500 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നും ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്നും മമത പറഞ്ഞു. നേരത്തെ സി.പി.ഐ.എം ഭരണം ബംഗാളിനെ തകര്‍ത്തുവെന്നും ഇപ്പോള്‍ നോട്ടുനിരോധനവുമെന്നും മമത പറഞ്ഞു. ബംഗാളില 40 ശതമാനത്തോളം ബാങ്കുകളില്‍ ആവശ്യമായ പണമില്ലെന്നും ഇതിനിടയിലാണ് തന്നെ ആരാധിക്കണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. 30 വര്‍ഷത്തോളം പാര്‍ലെമന്റില്‍ ഉണ്ടായിരുന്ന ആളാണ് താനെന്നും ഇതുപോലെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുകയും പ്രതിപക്ഷത്തെ വേട്ടയാടുകയും ചെയ്ത സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് സംസ്ഥാനത്തിന് 5500 കോടിയുടെ നഷ്ടമുണ്ടായെന്നും 81.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു. തേയില, ജൂട്ട്, ബീഡി, ജ്വല്ലറി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും മമത പറഞ്ഞിരുന്നു.